ചെറുകഥ: കായാന്തരിക ശിലകൾ
അയാൾ ആ ഇരുണ്ട മുറിയിൽ വെളിച്ചം തേടിയില്ല. ഇരുട്ടിന്റെ സീൽക്കാരം അയാൾക്കിഷ്ടമായിരുന്നു. ഇരുളിലെ പുതപ്പിൽ അയാൾ അഭയം പ്രാപിച്ചു. വെള്ളവും വെളിച്ചവും അയാൾക്ക് അന്യമായി തോന്നി. അന്നയാൾ മനസും ശരീരവും തമ്മിലെ തീക്ഷണമായ ബന്ധം മനസിലാക്കി. ശബ്ദങ്ങൾക്കപ്പുറം,വെളിച്ചത്തിനപ്പുറം, വൈദ്യുതി പോലെ, ചക്രവാളങ്ങൾ പോലെ മനസ് ശരീരത്തിനേയും ശരീരം മനസിനെയും സംരക്ഷിക്കുന്നു എന്നയാൾ മനസിലാക്കി. തിരകൾ തീരങ്ങൾക്കു അലങ്കാരങ്ങൾ മാത്രമല്ല. ആവരണങ്ങൾ കൂടെ ആണ്. ഓരോ നെരിപ്പോടിലും ഓരോ ഊഷ്മാവിലും ഓരോ നിശ്വാസത്തിലും അവർ കൈകോർക്കുന്നു. ഓരോ വിള്ളലിലും ഓരോ തുള്ളലിലും ഓരോ ചലനത്തിലും അവർ പരസ്പരം നിരീക്ഷിക്കുന്നു. അവിടെ കണ്ണ് മെയ്യവുമായും മെയ്യു കണ്ണാവുകയും ചെയ്യുന്നത് അയാൾ തിരിച്ചറിഞ്ഞു. അനന്തരം ഉത്തരങ്ങൾ ഇല്ലാതായി തീർന്നു. ഒരായിരം ചോദ്യങ്ങൾ ബാക്കി.