നിസ്വാർത്ഥതയുടെ പര്യായം
അതെ മലയാളി പൊളിയാണ് !
എന്റെ ചിന്തകൾ ഇന്ന് ഒരു സമ്മിശ്ര രൂപം പ്രാപിച്ചിരിക്കുന്നു, സങ്കടവും സന്തോഷവും മാറി മറിയുന്നത് പോലെ.
ഇന്നലെ ഒട്ടും നല്ല ദിവസം ആയിരുന്നില്ല. എനിക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും അത് അങ്ങനെ തന്നെ ആയിരിക്കണം. കേരളം ഇന്നലെ ആദ്യം അറിഞ്ഞ ദുഃഖ വാർത്ത രാജമലയിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ നാശനഷ്ടങ്ങളും ജീവഹാനിയെക്കുറിച്ചും അയിരുന്നു. ഇത് ഉൾക്കൊള്ളാൻ പറ്റുന്നതിനു മുൻപുതന്നെ അടുത്ത ആഘാതം മലയാളി മനസ്സുകൾ ഏറ്റുവാങ്ങി. കരിപ്പൂർ വിമാന അപകടവും പൊലിഞ്ഞ ജീവനുകളും.
ഓരോ മനുഷ്യമനസ്സുകളിലും ഒരേ ഒരു ചോദ്യം മാത്രം.
കാലമേ നീ ഇത്ര ക്രൂരനോ ?
സന്തോഷം എന്നുള്ള വികാരത്തെ നീ ഞങ്ങളിൽ നിന്നും തട്ടിയെടുക്കുകയാണോ ?
പൊലിഞ്ഞ ജീവനുകളെക്കുറിച്ച് ഓർത്തും, പരിക്ക് ഏറ്റവരെക്കുറിച്ച് ഓർത്തും ഒരുപാട് സങ്കടപ്പെട്ടു. എന്നാൽ ഇരുണ്ടു കൂടിയ മാനം മഴയിൽ കലാശിച്ചു അതിൽ നിന്നും വാനം തെളിയുന്ന പ്രക്രിയ പ്രകൃതിയിൽ കാണപ്പെടുന്നതാണ്. സമാനമായ രീതിയിൽ എന്റെ ചീന്തകൾ രൂപം പ്രാപിച്ചു. സന്തോഷം എന്നുള്ള വികാരം എന്നിൽ പതിയെ സാന്നിധ്യം അറിയിച്ചു തുടങ്ങി.
അത് മറ്റൊന്നുംകൊണ്ടല്ല. മനുഷ്യൻ മനുഷ്യനു വേണ്ടി കയ്യും മെയ്യും മാറാൻ പ്രവർത്തിക്കുന്ന ദൈവികമായ കാഴ്ച കണ്ടതിനാലാണ്. നമ്മൾ എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും, നമുക്ക് ആരുടെയും സഹായം വേണ്ടി വരില്ല. കാരണം നാമെല്ലാം സ്വയം പര്യാപ്തർ ആണ് എന്ന്. എന്നാൽ ചില ഘട്ടങ്ങളുണ്ടാകും, അവ നമ്മേ സഹജീവികളുടെ വിലയും പ്രാധാന്യവും ഓർമ്മപ്പെടുത്തും.
രാജമലയിലും അത് പോലെ തന്നെ കരിപ്പൂരിലും നമുക്ക് കാണാനും കേൾക്കാനും സാധിച്ചത് സമാനമായ നിസ്വാർത്ഥ സേവനത്തിൻ്റെയും അതിജീവനത്തിന്റെയും വാർത്തകളും ചിത്രങ്ങളുമാണ്. ഇതെല്ലാം മനുഷ്യത്വത്തിന്റെ പുതിയ പാഠങ്ങൾ നമ്മേ പഠിപ്പിക്കുന്നു. കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ മുട്ട് മടക്കാതെ രാപ്പകൽ പ്രവർത്തിച്ച പച്ച മനുഷ്യർക്കു കോടി കോടി പ്രണാമം.