‘ഇന്ത്യ നല്ല സുഹൃത്ത്’; മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ട്രംപ്
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്ക സന്ദർശിക്കുന്നതിന് ക്ഷണിച്ചു.
45ാം അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ് നാലാം ദിവസമാണ് ട്രംപ് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇന്നലെ രാത്രി 11.30ഒാടെ ഫോണിൽ വിളിച്ചാണ് ക്ഷണം. പ്രദേശിക സമയം ഉച്ചക്ക് ഒരു മണിക്കായിരുന്നു ഫോൺ കോൾ.
ഇന്ത്യയെ യഥാർഥ സുഹൃത്തതായി കാണുന്നുവെന്നും ലോകത്തെ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയായിരിക്കും അമേരിക്കയുടെ നല്ല പങ്കാളിയെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
സാമ്പത്തിക –പ്രതിരോധ രംഗത്തെ സഹകരണത്തെ കുറിച്ച് നേതാക്കൾ സംസാരിച്ചതായും അറിയുന്നു.
സ്ഥാനമേറ്റ േശഷം ട്രംപ് സംസാരിക്കുന്ന അഞ്ചാമത്തെ ലോകനേതാവാണ് മോദി. ജനുവരി 21ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രേൂഡോയെയും മെക്സിക്കൻ പ്രസിഡൻറ് പിന നീയേറ്റൊയെയും ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും കഴിഞ്ഞ ദിവസം ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽ സീസിയെയും ട്രംപ് ഫോണിൽ വിളിച്ചിരുന്നു.
പ്രസിഡൻറായി സ്ഥാനമേറ്റ ട്രംപിനെ അഭിനന്ദിച്ച ആദ്യ നേതാവ് മോദിയായിരുന്നു. ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.